അടുക്കളയില്‍ കുന്നുകൂടി കിടക്കുന്ന പാത്രങ്ങള്‍ കണ്ടപ്പോള്‍ രഞ്ജിനിക്ക് മടുപ്പുതോന്നി.
പിറന്നാളും ആഘോഷവും നല്ലതു തന്നെ,പക്ഷെ അതുകഴിഞ്ഞാല്‍ പിന്നെ ഉള്ള വൃത്തിയാക്കല്‍ പരിപാടി അത്ര സുഖകരമല്ല.
മകളുടെ പിറന്നാള്‍ ആഡംബരം ആക്കുന്നത് ബാലേട്ടന് സ്റ്റാറ്റസ് സിംബലിന്‍റെ ഭാഗമാണ്.
കഴിഞ്ഞതവണ അതിന്‍റെ പേരില്‍ തുടങ്ങിയ വഴക്ക് പതിനെട്ടു ദിവസം നീണ്ടു നിന്ന കുരുക്ഷേത്ര യുദ്ധം പോലെയായിരുന്നു ,എന്താ പ്രയോജനം.............
ഇത്തവണയും ഗതി മറ്റൊന്നല്ല.
മനസ്സിലെ അരിശം പിറുപിറുക്കലില്‍ അവസാനിപിച്ചുകൊണ്ട് രഞ്ജിനി അടുക്കള ഉപേക്ഷിച്ചു കിടപ്പുമുറിയിലേക്ക് നടന്നു.
അച്ഛന്‍ വാങ്ങിക്കൊടുത്ത പട്ടുപ്പാവാട ഊരി മാറ്റാന്‍ അനുവദികാതെ കിടന്നുറങ്ങുന്ന മകളെ കണ്ടപ്പോള്‍ രഞ്ജിനി തന്‍റെ അരിശം പാടെ മറന്നു .
പട്ടുപാവാട ഉടുത്ത് ഉറങ്ങുന്ന മകളെ കൌതുകതോടെ അവള്‍ നോക്കിയിരുന്നു .
തന്‍റെ മകള്‍ ഭാഗ്യവതിയാണ്!
മകളെ ഉണര്‍ത്താതെ പട്ടുപ്പാവാട ഊരി മാറ്റാന്‍ ശ്രമിക്കുമ്പോള്‍, രഞ്ജിനി തന്‍റെ ഓര്‍മ്മകളുടെ പട്ടുനൂലില്‍ ഒരു പട്ടുപാവാട നെയ്തെടുത്തു.
-----------------------------------------------------------------------------
തന്‍റെ എട്ടാമത്തെ പിറന്നാള്‍.
ആഘോഷങ്ങളും ആര്‍ഭാടങ്ങളും എന്തെന്നറിയാത്ത പിറന്നാള്‍.
പിറന്നാള്‍ കഴിഞ്ഞു രണ്ടാം ദിവസം സ്കൂള്‍ തുറക്കും.
സ്കൂള്‍ തുറക്കുന്ന ദിവസം അടുക്കുന്തോറും രഞ്ജിനിയുടെ മനസ്സ് അസ്വസ്ഥമായി കൊണ്ടിരുന്നു.
സ്കൂള്‍ തുറക്കാതിരുന്നെങ്കില്‍ എന്നവള്‍ ആഗ്രഹിച്ചു.
ആശ..............., തന്‍റെ കൂട്ടുകാരി.
അവളെ കാണുന്നതാണ് പ്രശ്നം.
ഏറ്റവും കൂടുതല്‍ ഇഷ്ടം ആരോടാന്ന് ചോദിച്ചാല്‍ രഞ്ജിനിക്ക് അന്ന് ഒരുത്തരമേയുള്ളൂ...................ആശ.......
അവധികാലം തുടങ്ങുബോള്‍ രഞ്ജിനിക്ക് ആശയെ പിരിയുന്ന വിഷമമാണ്.
മൂന്നാം ക്ലാസ്സിലെ അവസാന പരീക്ഷയും കഴിഞ്ഞു.
പോകാനുള്ള സമയം ഓര്‍മ്മപെടുത്തികൊണ്ട് ആശയുടെ അച്ഛന്‍ സ്കൂട്ടറിന്‍റെ ഹോണ്‍ അടിച്ചു തുടങ്ങി.
ആശ തന്നെ അച്ഛന് പരിചയപെടുത്തി........
കൂട്ടത്തില്‍ സ്കൂള്‍ തുറക്കുമ്പോള്‍ ഞാനും രഞ്ജിനിയും പട്ടുപാവാടയാണ് ഇടുന്നത് എന്ന് കൂട്ടിചേര്‍ത്തു.
ആശയുടെയും അച്ഛന്‍റെയും സംസാരത്തില്‍ മുഴുകി നില്‍കുമ്പോള്‍ വീണ്ടും ഹോണടി ശബ്ദം,
സ്കൂള്‍ വാനിന്‍റെ ഹോണ്‍ അടി ശബ്ദം..................
സ്കൂള്‍ വാനിന്‍റെ ഹോണ്‍ അടി ശബ്ദം..................
അത് തന്നെ വിളിക്കുന്നതാണെന്നു രഞ്ജിനി അറിഞ്ഞില്ല.
വാനിന്‍റെ ഡ്രൈവര്‍, സമയം വൈകിച്ചതിന്‍റെ അരിശതോടെ രഞ്ജിനിയുടെ കൈപിടിച്ച് വലിച്ചു കൊണ്ട് പോയി.
ഡ്രൈവറുടെ കൈകളിലൂടെ ദൂരേക്ക് നഷ്ടപെടുന്ന രഞ്ജിനയെ നോക്കി ആശ ഉറക്കെ പറഞ്ഞു..................
'പിറന്നാളിന് അച്ഛനോട് പട്ടുപാവാട വാങ്ങിത്തരാന്‍ പറയണേ..............
ചുവന്ന പട്ടുപാവാട!'
അച്ഛന്‍റെ സ്കൂട്ടറിന്‍റെ മുന്നിലിരുന്നു പട്ടുപാവാടയും സ്വപ്നം കണ്ടു ആശ പോകുന്നതു, സ്കൂള്‍ വാനിന്‍റെ പുറകിലിരുന്നു നോക്കി കാണുമ്പോള്‍
രഞ്ജിനിയുടെ മനസ്സ് അസ്വസ്ഥമായി.
പട്ടുപാവാട വാങ്ങിത്തരാന്‍ തനിക്ക് അച്ഛനില്ല എന്ന് ആശക്ക് അറിയില്ലലോ.
അച്ഛന്‍ ഇല്ല എന്നതില്‍ ഉപരി , പട്ടുപാവാട ഇല്ല എന്നതായിരുന്നു അവളുടെ വിഷമം.
അവധിക്കാലവും പിറന്നാളും , പട്ടുപാവാടയുടെ ചിന്തയിലെവിടയോ നഷ്ടപെട്ടു പോയി.
സ്കൂള്‍ തുറക്കാന്‍ ഇനി രണ്ടു ദിവസം മാത്രം.
രാത്രി അത്താഴം കഴിക്കാന്‍ ഇരിക്കുമ്പോള്‍ രഞ്ജിനി തന്‍റെ ആഗ്രഹം അമ്മയെ അറിയിച്ചു.
"എനിക്ക് പട്ടുപാവാട വേണം "
അമ്മ അതു കേട്ടഭാവം നടിച്ചില്ല.
അവള്‍ ഒരു പ്രസ്താവന എന്നോണം വീണ്ടു പറഞ്ഞു............................
"എനിക്ക് പട്ടുപാവാട വേണം ",ഇല്ലെങ്കില്‍ ഞാന്‍ സ്കൂളില്‍ പോകില്ല.
ഉള്ള ഉടുപ്പിട്ടു പോയാല്‍ മതി.
പട്ടുപാവാടയുടെ കുറവേ ഉള്ളൂ..........
മനുഷനിവിടെ കഞ്ഞി കുടികാനുള്ള വഴി ആലോചികുമ്പോ.......ഒരു പട്ടുപാവാട............. ഹ്ഉം.
അമ്മയുടെ വാക്കുകളില്‍ ജീവിതത്തിന്‍റെ കഷ്ടപാടുകളുടെ കഥകള്‍ നീണ്ടു പോയി...........
പട്ടുപാവാട കിട്ടില്ല എന്നുറപ്പാണ്,എങ്കിലും രഞ്ജിനി ഒരു നിരാഹാരസമരത്തിനും കരച്ചിലിനും ഉള്ള വഴി വെട്ടിതെളിച്ചു.
ആഹാരത്തിന്‍റെ മുന്നിലിരുന്നു കരയുന്നോ? ?
അമ്മയുടെ ആക്രോശവും , ഓര്‍ക്കാപുറത്ത് പടേ.........പടേ....എന്നുള്ള അടിയും കരച്ചിലിന്‍റെ ആക്കം കൂട്ടി.
ചുവന്നു തടിച്ച അടിയുടെ പാടുകള്‍,ചുവന്ന പട്ടുപാവാടയെ വീണ്ടും ശക്തമായി ഓര്‍മപെടുത്തി കൊണ്ടിരുന്നു.................
സ്കൂള്‍ തുറക്കാതിരുന്നെങ്കില്‍...........,
ആശ വരാതിരുന്നെങ്കില്‍.................,
അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍...................,
പല പല ചിന്തകള്‍ അവളുടെ മനസ്സ് മെതിച്ചു കടന്നു പോയി.
താന്‍ പട്ടുപാവാട ഇട്ടുനില്‍ക്കുന്ന ചിത്രം അവള്‍ വീണ്ടും വീണ്ടും മനസ്സില്‍ വരച്ചുകൊണ്ടിരുന്നു -----------------------------------------------------------
ജൂണ്‍ മാസം പിറന്നത് അറിയിച്ചുകൊണ്ട് മഴ തകര്‍ത്തു പെയ്തു....
വിറയ്ക്കുന്ന മനസുമായി രഞ്ജിനി സ്കൂളിലെക്ക് യാത്ര തിരിച്ചു.
ആശ തന്നെ കാത്തു നില്‍പ്പുണ്ട്. ചുവന്ന പട്ടുപാവാടയില്‍ അവളെ കാണാന്‍ നല്ല ഭംഗിയായിരുന്നു.
രഞ്ജിനി തന്‍റെ നീല ഫ്രോക്കിലേക്ക് നോക്കി.......
ആശ ഒന്നും ഉരിയാടാതെ ക്ലാസ്സിലേക്ക് പോയി.
---------------------------------------------
അന്ന്,
ആശ രണ്ടു ദിവസം തന്നോട് മിണ്ടാതിരുന്നതിന്‍റെ ദുഖം,
ഇന്ന് ,ബാലേട്ടന്‍ പത്തു ദിവസം മിണ്ടാതിരുന്നാലും ഉണ്ടാവില്ല എന്നവള്‍ ഓര്‍ത്തു.
പ്രായം വേദനകള്‍ സഹിക്കാനുള്ള കഴിവും തരുമായിരിക്കും ............
'അഞ്ചാം ക്ലാസ്സ് തുറക്കുമ്പോള്‍ പട്ടുപാവാട ഇട്ടു വരാം' എന്ന രഞ്ജിനിയുടെ ഉറപ്പിന്‍മേല്‍ ആശ
പിണക്കത്തിന്‍റെ വന്‍ മതില്‍ പൊളിച്ചു നീക്കി.
ദിവസങ്ങളും മാസങ്ങളും കഴിഞ്ഞു...........
വേനല്‍ കാലവും വന്നെത്തി.
പട്ടുപാവാടയുടെ കാര്യം ഓര്‍മപെടുത്തി കൊണ്ട് ആശ അച്ഛന്‍റെ സ്കൂട്ടറില്‍ കയറി പോകുമ്പോള്‍
രഞ്ജിനിയുടെ മനസ്സില്‍ അമ്മയുടെ അടിയുടെ പാടുകള്‍ പൊങ്ങി വന്നു.........
വീണ്ടും ജൂണ്‍ മാസം പിറന്നത് അറിയിച്ചുകൊണ്ട് മഴ തകര്‍ത്തു പെയ്തുകൊണ്ടിരുന്നു..........
രഞ്ജിനി തന്‍റെ നീല ഫ്രോക്കിലേക്ക് നോക്കി....... പുതിയ സ്കൂളിലേക്ക് പോകാനായി ബസ് കാത്തുനില്‍കുമ്പോള്‍ ,അവളുടെ മനസ്സില്‍ കുറ്റബോധം നിറഞ്ഞു.
ആശ തന്നെ കാത്തു പഴയ സ്കൂള്‍ വരാന്തയില്‍ നില്‍പുണ്ടാവും ....................
ആശ എത്ര നാള്‍ തന്നെ കാത്തു നിന്നിട്ടുണ്ടാവും??
അറിയില്ല .
-------------------------------------------------------------------------------- മുപ്പതു വര്‍ഷം കഴിഞ്ഞിരിക്കുന്നു.
ആശയെ പിന്നെ കണ്ടിട്ടേയില്ല.
പട്ടുപാവാട കാണുമ്പോള്‍ ആശ തന്നെ ഓര്‍ക്കുമോ ??
മകളുടെ പട്ടുപാവാട മടക്കി വയ്ക്കുമ്പോള്‍ ഒരു മൂടല്‍ മഞ്ഞുപോലെ രഞ്ജിനിയെ വിഷാദം മൂടിയിരുന്നു...........